കൊല്ലം: ആശ്രാമത്ത് ബി.എസ്.എൻ.എല്‍ റിട്ട. അസി. ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. ആദ്യം അപകടമരണമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മരണത്തില്‍ പാപ്പച്ചന്റെ മകള്‍ക്ക് ചില സംശയങ്ങള്‍ തോന്നി പൊലീസില്‍ പരാതി നല്‍കിയതാണ് കേസില്‍ നിർണായകമായത്.killing retd bsnl engineer, plan because Pappachan is alone
എന്റെഅച്ഛന്റെ മരണത്തില്‍ സംശയമുണ്ട്. അന്വേഷിക്കണം’ എന്ന പരാതിയുമായി മകള്‍ എത്തുകയായിരുന്നു. പാപ്പച്ചന്റെ മകള്‍ തൊട്ടുപിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. മേയ് 26നാണ് ബിഎസ്‌എൻഎല്‍ റിട്ട. ഡിവിഷനല്‍ എൻജിനീയറായ സി.പാപ്പച്ചൻ മരിച്ചത്.
കൊല്ലം പോളയത്തോട് സ്വദേശി അനിമോനും ഹാസിഫും കടപ്പാക്കട സ്വദേശി മാഹീന്‍, തേവള്ളി സ്വദേശിനി സരിത, മരുത്തടി സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. സരിത ബാങ്ക് മാനേജരും അനൂപ് ജീവനക്കാരനുമാണ്.
ബന്ധുക്കള്‍ ആദ്യം കരുതിയത് അപകട മരണമെന്നായിരുന്നു. പാപ്പച്ചന് ബാങ്കില്‍ നിക്ഷേപം ഉണ്ടെന്ന് അറിയാമായിരുന്ന കുടുംബം പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്നാണ് മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് വനിതാ ബാങ്ക് മാനേജര്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്.
അന്വേഷണം സിസിടിവി കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ച് വാഹനാപകടം നടന്ന സമയത്ത് റോഡിലൂടെ കടന്നുപോയ കാറിലേക്ക് അന്വേഷണം എത്തി.
നീല നിറത്തിലുള്ള കാറായിരുന്നു അത്. വാഹനത്തിന്റെ നമ്ബര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം അനിമോനിലേക്കെത്തി. കാറിന്റെ അഞ്ചാമത്തെ ഉടമയായിരുന്നു അനിമോന്‍. റൗഡി ലിസ്റ്റിലുള്ള ആളായതിനാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതകരീതി വ്യക്തമായി.
പാപ്പച്ചന്റെ ജീവിത രീതികള്‍ പ്രതികള്‍ മനസിലാക്കിയിരുന്നു. പതിവായി ആശ്രാമം മൈതാനത്തിലൂടെ സൈക്കിളില്‍ സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്തി. ഈ സമയത്ത് കൃത്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഓട്ടോയിടിച്ച് കൊല്ലാനായിരുന്നു പദ്ധതി. കൃത്യം നടത്താൻ അനിമോൻ ഓട്ടോ ഡ്രൈവർ മാഹീന്റെ സഹായം തേടി.
ആശ്രാമം മൈതാനത്ത് അനിമോനും മാഹീനും ഓട്ടോറിക്ഷയില്‍ 20 മുതല്‍ 22 വരെ കാത്തുകിടന്നെങ്കിലും പാപ്പച്ചൻ എത്തിയില്ല. തുടർന്നാണ് കാറ് കൊണ്ട് ഇടിച്ച് കൊല്ലാമെന്ന് പദ്ധതിയിട്ടത്. പണം ആവശ്യപ്പെട്ട് പാപ്പച്ചൻ സരിതയെയും അനൂപിനെയും നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ 23ന് പാപ്പച്ചനോട് ആശ്രാമത്തേക്ക് വരാൻ സരിത ആവശ്യപ്പെട്ടു . ഈ സമയം അനിമോൻ കാറില്‍ റോഡില്‍ കാത്തുകിടന്നു. കാറിന് സമീപം എത്തിയതോടെ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്‌ത്തി. കാറുമായി കടന്നുകളയുകയും ചെയ്‌തു. ഓട്ടോറിക്ഷയില്‍ കാത്തിരുന്ന മാഹീൻ ആളുകളെ വിളിച്ചുകൂട്ടി പാപ്പച്ചനെ ആശുപത്രിയിലെത്തിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ന് രാത്രി പാപ്പച്ചൻ മരിച്ചു.