ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി. അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു.
സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത.തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്.
ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി.
ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും.
ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.
കവടിയാർമുതൽ കിഴക്കേക്കോട്ടവരെ 42 വേദികളാണ് ഏഴുനാളത്തെ കേരളീയത്തിന് ഒരുങ്ങിയത്. കേരളത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കാൻ 25 സെമിനാർ നടക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള ഇരുനൂ റിലധികം പ്രമുഖരാണ് സെമിനാറുകളിൽ പങ്കെടുക്കുക. ദിവസവും വൈകീട്ട് 30 വേദികളിലായി നടക്കുന്ന മുന്നൂറിലധികം കലാപരിപാടികളിൽ 4100 കലാപ്രവർത്തകർ പങ്കെടുക്കും. പ്രദർശനങ്ങൾ, വ്യാപാരമേളകൾ, ഭക്ഷ്യമേളകൾ, ചലച്ചിത്രമേള തുടങ്ങിയവയും നടക്കും.