കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു.
ശിക്ഷ വേവ്വേറെ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
വിവിധ വകുപ്പുകളിൽ 8 വർഷവും മൂന്നു മാസവും ശിക്ഷ അദ്യം അനുഭവിക്കണം. ഇതിന് ശേഷംശേഷം ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ – 52) നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐപിസി 302, 449, 506 – (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.ജോർജ്ജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) മാതൃസഹോദരൻ മാത്യു സ്‌കറിയ (78) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വച്ച് വെടിവെച്ച് കൊന്നുവെന്നാണ് കേസ്
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അടക്കം കൂറ് മാറിയ കേസില്‍ പ്രൊസിക്യൂഷന്‍ ഏറെ ശ്രമപ്പെട്ടാണ് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.
ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.
കേസിൽ സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ., സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.