മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്. അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മണിയുടെ അസാന്നിധ്യത്തിൽ പോലും ആ പ്രതിഭയുടെ ഓർമ്മകൾ ഇന്നും ചാലക്കുടിയിൽ നിറഞ്ഞു നിൽക്കുകയാണ്.

2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. ഇപ്പോഴിതാ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ് മരണം സംബന്ധിച്ച് ദുരൂഹത സൃഷ്ടിച്ചതും വിവാദമായതും.
പൊലീസിനെ ഏറെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതും അതിന്റെ അന്വേഷണവഴികളും കേസന്വേഷണത്തിന് നേതൃത്വം നൽകിയ ടീമിലുണ്ടായിരുന്ന പി.എൻ. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി.
ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഉൾപ്പെടുത്തി വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
മണിയുടെ രക്ത പരിശോധനാ റിപ്പോർട്ടിൽ നിന്നും കിട്ടിയത് മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽ ഉണ്ട് എന്നാണ്. സാധാരണ മദ്യപിക്കുമ്പോൾ ഈഥൈൽ ആൽക്കഹോളാണ് കാണാറുള്ളത് മീഥൈൽ ആൽക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടർപന്റൈൻ അല്ലെങ്കിൽ പെയിന്റ് റിമൂവറിലാണ്. ഇതിനെ സർജിക്കൽ സ്പിരിറ്റ് എന്നു പറയും.

100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെങ്കിൽ അത് അപകടകരമാണ്. പഴയ വൈപ്പിൻ മദ്യ ദുരന്തത്തിന് കാരണം മീഥൈൽ ആൽക്കഹോളായിരുന്നു. മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. അതോടൊപ്പം ചില പെസ്റ്റിസൈഡ്‌സിന്റെയും അംശം കിട്ടി.
മണിക്ക് സുഹൃത്തുക്കളാരെങ്കിലും അടുത്ത കാലത്തെങ്ങാനും ചാരായം വാറ്റി കൊടുത്തിട്ടുണ്ടോ, ടൂറു പോകുന്ന വഴിക്ക് ചാരായം കുടിച്ചിട്ടുണ്ടോ? പക്ഷേ അടുത്തകാലത്ത് മണി പുറത്തുനിന്നൊന്നും ചാരായം കുടിച്ചിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്.

പിന്നെ ഇതിന്റെ സാന്നിധ്യം മണിയിൽ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ബാധ്യതയായി മാറി പൊലീസിന്. മണി സാധാരണ പച്ചക്കറി കഴിക്കാറുണ്ട്. പച്ചക്കറിയിൽ കീടനാശിനി ഉപയോഗിക്കാറുണ്ട്. ഇനി അങ്ങനെ പച്ചയ്ക്ക് പച്ചക്കറി കഴിച്ചപ്പോൾ പെസ്റ്റിസൈഡ്‌സ് അകത്തു പോയിട്ടുണ്ടോ എന്നും അന്വേഷിച്ചു. പക്ഷേ അന്ന് മണി ഇവരുടെ കൂടെ ഇറച്ചി കഴിച്ചതായിട്ടോ മറ്റു ഭക്ഷണം കഴിച്ചതായിട്ടോ പുറത്തു നിന്നു വാറ്റി കൊണ്ടു വന്ന എന്തെങ്കിലും കുടിച്ചതായിട്ടോ ഉള്ള തെളിവില്ല. സമീപകാലത്തായി മണി ബിയർ മാത്രമേ കഴിക്കാറുള്ളൂ.
അതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിലായത് മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റാണെന്ന്. മണി ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ഒരു ടാബ്‌ലറ്റ് ഉണ്ട്. മണിക്ക് ഈ ടാബ്‌ലറ്റ് ഡോക്ടർ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്‌ലറ്റിനൊപ്പം മദ്യം കഴിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇവ തമ്മിൽ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും.
എഴുന്നേറ്റു നിൽക്കാൻ പോലും വയ്യെങ്കിലും ചെർപ്പളശ്ശേരിയിൽ മൂന്നു മണിക്കൂറാണ് നിന്ന് പാടിയത്. പക്ഷേ അവിടെ നിന്നു തിരിച്ചു വരുമ്പോൾ മണി വല്ലാതെ വീക്കായി തുടങ്ങിയിരുന്നു. ശാരീരികമായി പ്രമേഹം മണിയെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. പക്ഷേ മണി പുറത്താരോടും ഇതു പറഞ്ഞിരുന്നില്ല. ഇതിനിടയിൽ മണിയുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നു പരിശോധിച്ചു. ജാഫർ ഇടുക്കി, നാദിർഷ, തരികിട സാബു ഇവരെയൊക്കെ ചോദ്യം ചെയ്തു. ബിയർ കുടിച്ചു എന്നല്ലാതെ മണി മറ്റൊന്നും കുടിച്ചിരുന്നില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്.

മണിയുടെ സഹോദരനായ രാമകൃഷ്ണന് അന്വേഷണത്തിൽ ചില സംശയങ്ങൾ പറഞ്ഞതുകൊണ്ട് കേസ് സിബിഐയ്ക്കു വിട്ടു. പക്ഷേ മണിയുടെ മരണകാരണം ലിവർ സിറോസിസ് ആയിരുന്നു. മണി ഒരു ലിവർ സിറോസിസ് രോഗി ആയിരുന്നു. ലിവർ പൊട്ടിയിട്ട് കഴുത്തിലുള്ള നേർവ്‌സിന് പലപ്പോഴും ബാൻഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല. മണി രക്തം ഛർദിക്കുമായിരുന്നെങ്കിലും ബിയർ കഴിക്കുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസമായ 4ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5ാം തീയതിയും മണി ബിയർ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയർ കുടിച്ചിട്ടുണ്ടാകും.