നിങ്ങളിൽ ആരൊക്കെ ഫോൺ ടോയ്‌ലെറ്റിൽ കൊണ്ടുപോകാറുണ്ട്. എന്നാൽ ഇതാ കേട്ടോ. ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാർട്ട് ഫോണുകളിൽ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പഠനം.
യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ നടത്തിയ ഒരു സർവേയിലാണ് കണ്ടെത്തൽ. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ സാന്നിധ്യം സ്മാർട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം സ്മാർട്ട് ഫോണുകൾ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
നോഡ് വിപിഎന്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ടോയ്ലറ്റ് ബൗളുകളേക്കാള്‍ പത്തിരട്ടി വരെ അപകടകരമായ രോഗാണുക്കളെ സ്മാര്‍ട്ട്ഫോണുകളില്‍ കണ്ടെത്തി. ആളുകള്‍ ബാത്ത്‌റൂമിലേക്ക് ഫോണ്‍ കൊണ്ട് പോകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. ഇത്തരം ബാക്ടീരിയകള്‍ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ആളുകള്‍ അവരുടെ ഉപകരണങ്ങള്‍ ധാരാളം സമയം ഉപയോഗിക്കാറുണ്ടെങ്കിലും അവ വൃത്തിയാക്കുമ്പോള്‍ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാറില്ല. എന്‍ഐഎച്ച് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 43 % മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ശുചിമുറികളില്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു, അതേസമയം 23 % ഉപയോക്താക്കള്‍ മാത്രമാണ് പതിവായി തങ്ങളുടെ ഫോണുകള്‍ അണുവിമുക്തമാക്കിയത്.