കോട്ടയം : മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് നെവിൻ എന്നറിയപ്പെടുന്ന ഫിലിപ്പ് മാത്യുവിനെ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്.
2020 ജൂലൈ 28ന് ആണ് സംഭവം. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മെറിനെ ഫിലിപ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിൻ മരണമൊഴി നൽകിയിരുന്നു.