ഗാസ സിറ്റി : ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. വെസ്റ്റ് ബാങ്കിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. അൽ ശിഫ ആശുപത്രിയിൽ ആയിരങ്ങളാണ് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്.
Hospitals in Gaza have come to a complete halt
ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ശിഫയില്‍ ബുധനാഴ്ചയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ദൗത്യം തുടങ്ങിയത്. ആശുപത്രിക്കുള്ളില്‍ ആയുധങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അൽ ശിഫ ആശുപത്രി പൂർണമായും ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ്. ആശുപത്രിക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേൽ സേനയുടെ നേതൃത്വത്തിൽ റെയ്ഡും തുടരുകയാണ്. ഹമാസിന്റെ ഒളിത്താവളമാണ് അൽ ശിഫ ആശുപത്രിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഇന്ധനം തീർന്ന് മെഡിക്കൽ ഉപകരണങ്ങൾ നിലച്ചതോടെ നവജാത ശിശുക്കൾ ഉൾപ്പെടെ മരണത്തിന് കീഴടങ്ങുന്ന സാഹചര്യമാണ്. രോഗികളും അഭയാർഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിയിൽ അഭയം തേടിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിയുന്ന ഇവർ ഏത് നിമിഷവും മരണത്തെ മുന്നിൽ കണ്ടാണ് ജീവിക്കുന്നത്.
നിരവധി ആളുകളാണ് ഇവിടെയും മരണത്തിന് കീഴടുങ്ങുന്നത്. ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ആശുപത്രികൾ യുദ്ധക്കളമാക്കരുതെന്ന് ഐക്യരാഷ്ട്ര സഭ ആവർത്തിച്ചു. ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലും കൂടുതൽ സൈനികരെ ഇറക്കി ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ സൈന്യം. ഇസ്രയേലിന്റെ ആക്രമത്തില്‍ ആശുപത്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഹമാസ് അറിയിച്ചു.