കൊച്ചി: ഹണിട്രാപ്പില്‍ യൂട്യൂബറെ കുടുക്കിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അല്‍ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.
മലപ്പുറം മഞ്ചേരി സ്വദേശിയായ യു ട്യൂബറാണ് തട്ടിപ്പിനിരയായത്.
യു ട്യൂബില്‍ നിന്ന് ലഭിച്ച നമ്ബര്‍ വഴിയാണ് അക്ഷയ ഇയാളുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സലിംഗ് നല്‍കണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്‌ജിലേക്ക് വിളിപ്പിച്ചു വരുത്തുകയായിരുന്നു .
അവിടെ വച്ച് അക്ഷയ നല്‍കിയ ജ്യൂസ് കുടിച്ച താൻ മയങ്ങിപ്പോയെന്നും മയക്കം വിട്ടപ്പോള്‍ ആതിരയെന്ന് പെണ്‍കുട്ടിയെയാണ് കണ്ടതെന്നും യു ട്യൂബര്‍ പരാതിയില്‍ പറയുന്നു.
കുറച്ച് കഴിഞ്ഞ് അല്‍ അമീനും അഭിലാഷും എത്തി യുവതികളെ ഇയാളുമായി ചേര്‍ത്ത് നിറുത്തി ഫോട്ടോയും വീഡിയോയും എടുത്തു. ഈ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടു. തന്റെ പക്കല്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന പതിനായിരം രൂപ ഇവര്‍ എടുത്തു. ഉയാളുടെ കാര്‍ അക്ഷയയുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.