തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ തെക്കൻ ജില്ലകളില്‍ വ്യാപക നാശം. തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലുമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചില്‍ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കുറ്റിച്ചലില്‍ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
അതേസമയം തിരുവല്ല പുഷ്പഗിരി ലെവല്‍ ക്രോസിന് സമീപം ഏഴു വീടുകളില്‍ വെള്ളം കയറി. മഴയെ തുടർന്ന് തിരുവല്ല കെഎസ്‌ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതില്‍ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്‌ആർടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.