പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തില്‍ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. ചിത്രങ്ങളില്‍ സുനിതയെ വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്നും ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.Health concern of NASA scientist Sunitha Williams
ഇനിയും മാസങ്ങള്‍ ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ. ഈ സാഹചര്യത്തില്‍ സുനിതയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുയരുകയാണ്.
ഫോട്ടോയില്‍ സുനിത വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നത്. മുഖം ഒട്ടി, ശരീരം ക്ഷീണിച്ച സുനിതയുടെയും സഹയാത്രികരുടെയും ആരോഗ്യത്തില്‍ ആശങ്കയറിച്ച് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
വില്‍മോറിനൊപ്പം ബഹിരാകാശ നിലയത്തില്‍ പിസ കഴിക്കുന്ന സുനിതയുടെ പുതിയ ഫോട്ടോയാണ് അവരുടെ ആരോഗ്യത്തെ കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നത്. ഈ ഫോട്ടോയില്‍ മുന്‍ഫോട്ടോകളെ അപേക്ഷിച്ച് സുനിത വളരെയധികം മെലിഞ്ഞാണ് ഉള്ളത്.
സീറ്റില്‍ ആസ്ഥാനമായ പള്‍മണോളജിസ്റ്റ് ഡോ. വിനയ് ഗുപ്ത ഈ ഫോട്ടോ ചൂണ്ടിക്കാട്ടി സുനിതയുടെ ആരോഗ്യത്തിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. ദീര്‍ഘകാല ബഹിരാകാശ വാസത്തെ തുടര്‍ന്നുള്ള സ്വാഭാവികമായ ആരോഗ്യപ്രശ്‌നങ്ങള്‍ സുനിതയ ബാധിച്ചിച്ചുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഡോ. വിനയ് ഗുപ്ത പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
“സുനിതയുടെ കവിളുകള്‍ ഒട്ടിയത് ഫോട്ടോയില്‍ വ്യക്തമാണ്. ശരീരമൊന്നാകെ ഭാരം കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ വലിയ തോതില്‍ കലോറി അപര്യാപ്തത നേരിടുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഗുരുത്വാകര്‍ഷണത്തിലുള്ള വ്യത്യാസങ്ങളെ മറികടക്കുന്നതിനും തണുപ്പേറിയതും കഠിനവുമായ അന്തരീക്ഷസ്ഥിതിയില്‍ ശരീര താപനില നിലനിര്‍ത്തുന്നതിനുമായി ബഹിരാകാശത്ത് വെച്ച് ശരീരത്തിന് കൂടുതല്‍ കലോറി വിനിയോഗിക്കേണ്ടതായി വരും.
മാത്രമല്ല, പേശീനഷ്ടവും എല്ലുകള്‍ ക്ഷയിക്കുന്നതും തടയാന്‍ ബഹിരാകാശ യാത്രികര്‍ ദിവസവും 2.5 മണിക്കൂര്‍ വ്യായാമവും ചെയ്യും. ഇക്കാരണങ്ങളാല്‍ കൂടുതല്‍ കലോറി നഷ്ടമാകും”. ഫോട്ടോയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് അവരുടെ ജീവന്‍ തന്നെ ആപത്തിലാണെന്നും ഡോ. വിനയ് ഗുപ്ത അഭിപ്രായപ്പെടുന്നു.
എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.