കൊച്ചി: ഭിന്നശേഷിക്കാരൻ വാങ്ങിയ 12 വർഷത്തെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആർ.എസ് മണിദാസൻ വാങ്ങിയ കഴിഞ്ഞ 12 വർഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഒക്ടോബർ 27 ലെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്.
പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകി. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഭിന്നശേഷിക്കാരനായ മണിദാസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.
2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ ഒന്നേ കാൽലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നൽകിയത്. പെൻഷൻ നൽകുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നത് ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു.
ഭിന്നശേഷിക്കാർക്കും വികലാംഗർക്കും പെൻഷൻ നൽകുന്ന സ്കീമിലെ ചട്ടം പന്ത്രണ്ട് പ്രകാരം നൽകിയ പെൻഷൻ തുക തിരിച്ചടയ്ക്കാൻ പരാതിക്കാരന് ബാധ്യത ഇല്ലെന്നും പരാതിക്കാരനെ കേൾക്കാതെ തിരിച്ചെടുക്കൽ നടപടികളിലേക്ക് കടക്കരുതെന്നും പറയുന്നുണ്ട്. എന്നാൽ ഇത്തരം ചട്ടങ്ങൾ ഒന്നും ബന്ധപ്പെട്ട വകുപ്പ് പാലിച്ചിട്ടില്ല. ഏകപക്ഷീയമായി ഇറക്കിയ സർക്കാർ ഉത്തരവ് 1982 ലെ ഭിന്നശേഷി -വികലാംഗ പെൻഷൻ സ്കീമിന്റെ ലംഘനമാണെന്നും ഇതു റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.