തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിങ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കേരളീയത്തെക്കുറിച്ചറിഞ്ഞത് വാര്‍ത്തകളിലൂടെമാത്രമാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും ഗവർണർ മധ്യങ്ങളോട് പറഞ്ഞു.
അധികച്ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ? മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് സ്വാഗതാർഹമാണ്. ഭരണഘടനാപരമായി സംശയമുണ്ടെങ്കിൽ ആർക്കും സുപ്രീം കോടതിയെ സമീപിക്കാം. അതിനാകാം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നോട്ടീസ് അയച്ചാൽ വിശദീകരണം നൽകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.