തിരുവനന്തപുരം : സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തൽ.Ganesh Kumar and Atma demanding withdrawal of Premkumar’s remarks
ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ ആവശ്യപ്പട്ടിരുന്നു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.
സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്.
എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേ ദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അതിനിടെ സെൻസറിങ്ങിന് സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്.
ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.