ആലപ്പുഴ : ആലപ്പുഴയില്‍ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കളോടൊപ്പം റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.
അതേസമയം യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ച് ബൈക്ക് അപകടമുണ്ടാകുന്നത്.
റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിത വേഗതിയില്‍ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചു.
ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. ആറരയോടെ കുട്ടി മരണപ്പെട്ടു.