കണ്ണൂര്‍: മുസ്ലിം ലീഗിലെ ചില നേതാക്കള്‍ എല്‍ഡിഎഫില്‍ വരുമെന്ന സൂചന നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഇപി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
EP Jayarajan hinted that some leaders of the Muslim League would join the LDF
ലീഗിലെ പല നേതാക്കളും ഇങ്ങനെ ഉള്ളവരാണ്. കോൺഗ്രസ് ലീഗിന്റെ തണലിലാണ് ജയിക്കുന്നത്. ഒറ്റക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് ലീഗ്. കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരുടേത് ഭീകര പ്രവർത്തനമാണെന്നും വടിയും കല്ലുമായാണ് വന്നതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ഇത് കേരളം ആയത് കൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയെ അപായപെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
മുസ്ലീം ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുകയെന്ന ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപിജയരാജന്‍റെ പ്രസ്താവന. ലീഗിലെ ചില നേതാക്കള്‍ എല്‍ഡിഎഫില്‍ വരുമെന്ന സൂചന നല്‍കികൊണ്ടായിരുന്നു ഇപി ജയരാജന്‍റെ പ്രസ്താവന.
മുസ്ലീം ലീഗ് യുഡിഎഫില്‍ ശക്തമായി തുടരുമെന്നും ഇതാണ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇപി ജയരാജന്‍റെ പ്രതികരണത്തെ തള്ളികൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.
ലീഗിന്‍റെ ചരിത്രവും രീതികളും അറിയാത്തതുകൊണ്ടാണ് ഇപി ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗില്‍ ഒരു രീതിയാണുള്ളത്. അത് കാലാകാലങ്ങളായി തുടരുന്നതാണ്. ഏതു സ്ഥാനത്തിരുന്നാലും പാണക്കാട് തങ്ങള്‍മാര്‍ പറയുന്ന അഭിപ്രായത്തിന് വിരുദ്ധമായി നിന്നിട്ടില്ല. ലീഗിന് ഒറ്റ നിലപാടെയുള്ളു ലീഗിന്‍റെ അവസാന വാക്ക് അതിന്‍റെ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്. അതിന് വ്യത്യസ്തമായി യാതൊരു അഭിപ്രായവും എനിക്കില്ലന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.