ചെന്നൈ: വീണ്ടും സ്ത്രീധന പീഡന മരണം. നാഗര്‍കോവിലില്‍ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്.dowry harassment malayalee college teacher commits suicide
ശ്രുതി ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്ബതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്.
ആറ് മാസം മുൻപായിരുന്നു ശ്രുതിയുടെ വിവാഹം തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി നടന്നത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ശ്രുതിയുടെ ശബ്ദസന്ദേശത്തിന്റെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്.
10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിക്ക് വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയിരുന്നു.എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ശ്രുതിയെ എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കടുംകൈ ചെയ്യുന്നത് എന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതായും ബന്ധുക്കള്‍ പറയുന്നു.
കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056