ഗസ്സ സിറ്റി: വൈദ്യുതിയുണ്ടാക്കാൻ ഇന്ധനമില്ലാതെ ഇരുട്ടിലായ ആശുപത്രികളില്‍ മിക്കതും അടച്ചുപൂട്ടി. ഗസ്സയിലെ ആശുപത്രികളില്‍ നിന്നായിരിക്കും ഇനി ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുക.
അനസ്തേഷ്യ നല്‍കാൻ സംവിധാനമില്ലാത്തതിനാല്‍ അതില്ലാതെ ശസ്ത്രക്രിയ നല്‍കാൻ നിര്‍ബന്ധിതരായിരിക്കുകയാണ് ഗസ്സയിലെ ഡോക്ടര്‍മാരെന്ന് യു.എൻ ആരോഗ്യ ഏജൻസി പറയുന്നു.അവയവങ്ങള്‍ മുറിച്ചുമാറ്റുന്നതടക്കമുള്ള ശസ്ത്രക്രിയകള്‍ അനസ്തേഷ്യയില്ലാതെ ചെയ്യേണ്ടിവന്ന ഡോക്ടര്‍മാരുണ്ടെന്നും യു.എൻ ഏജൻസി പറഞ്ഞു.
തങ്ങളുടെ 16 പ്രവര്‍ത്തകര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഏജൻസി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, എഴുപതോളം കുട്ടികള്‍ ചികിത്സയിലുള്ളതും ആയിരത്തോളംപേര്‍ അഭയം തേടിയതുമായ അല്‍ റൻതീസി ആശുപത്രി ഒഴിയാൻ ഇസ്രായേല്‍ അന്ത്യശാസനം നല്‍കി.
അതേസമയം വടക്കൻ ഗസ്സയില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ ആസൂത്രിതമായി ഇത്തരം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതും ഭക്ഷ്യധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും ദൗര്‍ലഭ്യവും കാരണമാണ് ഇവ പൂട്ടേണ്ടി വന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേല്‍ പട്ടിണി ആയുധമാക്കുന്നതായി ‘ഓക്സ് ഫാം’ നേരത്തേതന്നെ ആരോപിച്ചിരുന്നു. ഒക്ടോബര്‍ 21 മുതല്‍ 569 ട്രക്കുകള്‍ റഫ അതിര്‍ത്തി വഴി ഗസ്സയിലെത്തിയെങ്കിലും ഇതില്‍ ഒന്നുപോലും വടക്കൻ ഗസ്സയില്‍ എത്തിയിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തിനു മുമ്പ് ദിവസവും 750-850 ട്രക്ക് എത്തിയിരുന്നിടത്താണിത്.