കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ മാനനഷ്ട കേസ് കേസില്‍ എതിര്‍കക്ഷികള്‍ക്ക് കോടതിയുടെ സമന്‍സ്. എം വി ഗോവിന്ദന്‍, പി പി ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്കാണ് കോടതി സമൻസ് അയച്ചത്.
എറണാകുളം സിജെഎം കോടതി സമന്‍സ് അയച്ചത്. ജനുവരി 12 ന് ഹാജരാകണം.കോടതിയില്‍ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മാനനഷ്ട കേസ് സമര്‍പ്പിച്ചത് മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിൽ.
പോക്സോ കേസില്‍ കെ സുധാകരനെതിരെ എം വി ഗോവിന്ദന്‍ പരാമര്‍ശം നടത്തുന്നത് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ്. പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് കെ സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം. ഇത് ചോദ്യം ചെയ്താണ് കെ സുധാകരന്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. അതിജീവിത വെളിപ്പെടുത്തി എന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വന്ന വാർത്ത. ഇക്കാര്യം ചൂണ്ടിക്കാട്ടി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി. പക്ഷെ രഹസ്യമൊഴി ഉള്‍പ്പടെ പുറത്ത് വന്നത് എങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് സുധാകരൻറെ ആവശ്യം.