കാസര്‍കോട്: മേല്പറമ്ബ് അരമങ്ങാനത്ത് ഭര്‍തൃമതിയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ സുഹൃത്തായ അദ്ധ്യാപകൻ അറസ്റ്റില്‍.
എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ സഫ്വാൻ ആദൂര്‍ (29) ആണ് അറസ്റ്റിലായത്. പ്രവാസിയായ ഭര്‍ത്താവിന്റെ പരാതിയില്‍ 29കാരനായ അധ്യാപകന്‍ അറസ്റ്റിലായി. കാസര്‍കോട് കളനാട് അരമങ്ങാനത്താണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും മകളും മരിച്ച സംഭവത്തിലാണ് സുഹൃത്തായ അധ്യാപകൻ അറസ്റ്റിലായത്. ബാര സ്വദേശി സഫ്‌വാൻ ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിലാണ് യുവതിയുടെ സുഹൃത്തും സ്വകാര്യ സ്കൂള്‍ അധ്യാപകനുമായ ബാര എരോള്‍ സ്വദേശിയും 29 വയസുകാരനുമായ സഫ്‌വാനെ മേല്‍പ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
മറ്റൊരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന റുബിനയെ സാമൂഹിക മാധ്യമം വഴിയാണ് സഫ്‌വാൻ പരിചയപ്പെടുന്നത്. ഭര്‍തൃമതിയായ യുവതി ഒൻപത് വര്‍ഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു. യുവാവ് മറ്റൊരു വിവാഹം കഴിക്കാന് തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അധ്യാപികയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകള്‍ നശിപ്പിച്ചതായി കണ്ടെത്തി.