കൊല്ലം: വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.Criticism of delegates at CPM Kollam District Conference
സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. സമ്മേളനം ഇന്ന് സമാപിക്കും.
ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് ‘ആന മണ്ടത്തരം’. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പലയിടത്തും ബിജെപി മുന്നേറ്റമാണ്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികള്‍ അതൃപ്തി പരസ്യമാക്കി.
സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികള്‍ ഉയർത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികള്‍ ചോദിച്ചു.
സിപിഎം കൊല്ലം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചർച്ചയിൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മുതൽ മന്ത്രിസഭയുടെ പോരായ്മവരെ ചർച്ചയായി.
വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാനേതൃത്വം പരാജയമെന്നായിരുന്നു വിമർശനം. വിവിധ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വിമർശനം നേരിട്ടു. ചർച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഇന്നലെ മറുപടി നൽകി. സംസ്ഥാന സെക്രട്ടറി ഇന്ന് മറുപടി പറയും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാനൽ അവതരിപ്പിക്കും.
വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയെന്ന് വിമർശനം നേരിടുന്ന ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവിലെ ജില്ലാ സെക്രട്ടറി എസ്. സുദേവൻ തന്നെ സെക്രട്ടറിയായി തുടർന്നേക്കും.