കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്ക് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി . Court rejects PP Divya’s anticipatory bail plea
നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
കണ്ണൂർ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിരുന്നു .
പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ ഖണ്ഡിച്ചിരുന്നു.
ഇതുവരെ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്.
വിധിക്കുശേഷം ദിവ്യയ്‌ക്കെതിരെയുള്ള പാര്‍ട്ടി നടപടികളിലും തീരുമാനമുണ്ടാകും. അതേസമയം അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ദിവ്യ ഇന്നലെ വൈദ്യസഹായം തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
നവീന്‍ ബാബുവിന്റെ മരണത്തിലെ ലാന്‍ഡ് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.