തിരുവനന്തപുരം: തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഇത്തവണ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചത്. Chief Minister said ADGP’s report is not comprehensive
പൂരം കലക്കൽ വിഷയത്തില്‍ തുടരന്വേഷണം ഡിജിപിക്ക്. എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ചുമതല ഡിജിപിക്ക് കൈമാറിയിരിക്കുന്നത്.
ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായി. പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബർ 23 നു റിപ്പോർട്ട് സർക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും പിണറായി പറഞ്ഞു.
എന്നാൽ സമഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അത് സർക്കാർ ഗൗരവമായി കാണുന്നുവെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകർക്കാൻ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തതായും പിണറായി പറഞ്ഞു.സിപിഐ നേതാക്കൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നടപടി.