കോട്ടയം: ലൈഫ് പദ്ധതി തകർക്കാൻ ചില ദുഷ്ടമനസ്സുളളവർ കുപ്രചരണം നടത്താൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫിനെതിരെ കുപ്രചരണം നടത്തിയവർ മറ്റ് ഉദ്ദേശ്യത്തോടെ പദ്ധതിക്കെതിരെ പരാതികളുമായി കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചു. പരാതി സ്വീകരിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ വന്ന് അന്വേഷണം ആരംഭിച്ചു.കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സിയെ ഇത്തരം ദുഷ്ടമനസുകള്‍ക്ക് എളുപ്പത്തിൽ സ്വാധീനിക്കാന്‍ സാധിക്കുന്നവർ ആയി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ പ്രേതിക്ഷയോടെ മുന്നോട്ടുപോയവര്‍ക്ക് ഒരു തെളിവും ലഭിച്ചില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ അല്‍പം ഒതുങ്ങി നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
‘ചിലർ കുപ്രചരണം അഴിച്ചുവിട്ടെങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി. ഇപ്പോള്‍ വേണ്ടാ എന്നായിരുന്നു തടയാന്‍ ശ്രമിച്ചവരുടെ ചിന്ത. ഇപ്പോള്‍ വേണ്ട എന്നുപറഞ്ഞാല്‍ പിന്നെ എപ്പോഴാണ്?. നിഷേധാത്മക ചിന്തവെച്ചു പുലര്‍ത്തുന്നവര്‍ അവര്‍ക്ക് ഒരു നല്ലകാലം വരുമെന്ന് പ്രതീക്ഷിക്കുകയാണ്. ഈ സര്‍ക്കാര്‍ ചെയ്യേണ്ട എന്നാണ് നിലപാട്. അത് ഫലത്തില്‍ ബാധിക്കുന്നത് പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകളെയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
ഭൂപതിവ് നിയമ ഭേദഗതി നിയമസഭ പാസാക്കിയിട്ടുണ്ട് എന്നാൽ അത് നിയമമായിട്ടില്ല. ഗവര്‍ണര്‍ ഇത് വരെ ഒപ്പിട്ട് നൽകിയിട്ടില്ല. ഒപ്പിടേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. ഇതിനെതിരെ കർഷകർക്ക് വേണ്ടി സംസാരിക്കാൻ യുഡിഎഫോ ബിജെപിയോ തതയ്യാറായില്ല. ഈ ഭേദഗതി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും എല്‍ഡിഎഫുകാര്‍ക്ക് വേണ്ടി മാത്രമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.