കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കോടികളുടെ കുഴൽപ്പണംബിജെപി യുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ സ്ഥിരീകരണം.bjps election fund case in kodakara
ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നു. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകൾ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്.
ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞത്’- തിരൂർ സതീഷ് വെളിപ്പെടുത്തി.കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും തിരൂർ സതീശ് പറഞ്ഞു.
കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണ്.
2021 ഏപ്രിൽ മൂന്നിന് പുലർച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നൽകിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയർന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു.
കേസിൽ 23 പേർ അറസ്റ്റിലായിരുന്നു. ശേഷം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. കേസിലെ പ്രതികളെല്ലാം ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനെയടക്കം ചോദ്യം ചെയ്തിരുന്നു.
കവർച്ചാക്കേസിലാണ് അന്വേഷണം നടന്നതെന്നും അതിൽ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടത് ഇഡിയാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇഡി ഇതുവരെ ഈ കേസിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ടില്ല. ഇതിനിടെയാണ് സംഭവത്തിൽ ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ.