സൂറത്ത്: ബിജെപി വനിതാ നേതാവ് ദീപിക പട്ടേലി (34)നെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സൂററ്റിലെ മഹിളാ മോർച്ച നേതാവാണ് ദീപിക. വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ ആണ് കണ്ടെത്തിയത്.
മരണത്തിന് മുൻപ് ദീപിക ബിജെപി നേതാവുമായി 10-15 തവണ സംസാരിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ആൽത്താനിലെ ഭീംറാഡ് സ്വദേശിനിയായ 34കാരിയായ ദീപിക മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെക്കിയത്. ഭർത്താവ് വയലിൽ ജോലി ചെയ്യുകയും കുട്ടികളിൽ തീഴെ നിലയിലെ ഹാളിൽ കളിക്കുകയും ചെയ്യുന്ന സമയത്താണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
അതേസമയം ദീപികയുടെ രണ്ട് ഫോണുകൾ പൊലീസ് കണ്ടെത്തിയെങ്കിലും ഇതിൽ നിന്നുള്ള ചിത്രങ്ങളും ചില മെസേജുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതോടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി തൂങ്ങിമരിച്ചതായി വ്യക്തമായെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ വിജയ്സിംഗ് ഗുർജാർ വിശദമാക്കുന്നത്. ഭർത്താവും മക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന ദീപിക സാമ്പത്തികമായും മികച്ച അവസ്ഥയിലുള്ള വ്യക്തിയായിരുന്നുവെന്നും ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വിശദമാക്കി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)