Saturday, May 17, 2025
spot_imgspot_img
HomeNewsപലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി എൽഡിഎഫും യുഡിഎഫും, 'ഹമാസ് തീവ്രവാദ വിരുദ്ധ റാലി'യുമായി ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ബിജെപി; മത...

പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി എൽഡിഎഫും യുഡിഎഫും, ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ബിജെപി; മത പ്രീണന രാഷ്ട്രീയം പരിഹാസ്യമാകുമ്പോള്‍.

തിരുവനന്തപുരം: മണിപ്പൂർ സംഘർഷത്തിൽ മൗനം പാലിച്ച ബിജെപി ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൽ ഹമാസിസിനെതിരെ രംഗത്തെത്തിയിരിക്കുന്നത് ചർച്ചയാവുകയാണ്. പാലസ്തീൻ അനുകൂല റാലി നടത്തിയ എൽഡിഎഫിനും യുഡിഎഫിനും ബദലായി രാഷ്ട്രീയ ലക്ഷ്യത്തോടെ ഹമാസ് തീവ്രവാദ വിരുദ്ധ റാലിയുമായി രംഗത്തെത്തുകയാണ്.

സംസ്ഥാനത്ത് നാലിടത്ത് റാലിയും സംഗമങ്ങളും നടത്താനാണ് ബിജെപി തീരുമാനം. മണിപ്പൂർ കലാപത്തിൽ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾ ബിജെപിക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത് തെരഞ്ഞെടുപ്പിലും കാര്യമായി പ്രതിഫലിക്കും. മാത്രമല്ല ഹമാസ് വിരുദ്ധത ഉയർത്തിക്കാട്ടി ക്രൈസ്തവരെ പ്രീണിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമവും ബി ജെ പിയുടെ ഈ തീരുമാനത്തിലുണ്ടെന്നാണ് വിലയിരുത്തൽ.

മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ക്രൈസ്തവ മത നേതാക്കളും സംഘടനകളും രംഗത്ത് വന്നിരുന്നു.  കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണ് കലാപം പടര്‍ന്നത് എന്നും ഇവര്‍ ആരോപിച്ചിരുന്നു. റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപി സഹായിക്കാമെന്ന് നേരത്തെ പറഞ്ഞ  ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ അനുകൂല പ്രസ്താവന പോലും മണിപ്പൂരിലെ ബിജെപിയുടെ മൗനമാണ് മാറ്റിമറിച്ചതെന്നും വിലയിരുത്തലുണ്ടായിരുന്നു.

ബിജെപി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരല്ല എന്ന് പറയുന്നത് ശരിയല്ലന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പറയുകയുണ്ടയി. എന്നാൽ, പള്ളികളും സ്ഥാപനങ്ങളും തുടർച്ചയായി ആക്രമിക്കപ്പെട്ടതും ക്രൈസ്തവർ കൊല്ലപ്പെടുകയും ചെയ്തതോടെയാണു വംശഹത്യയാണു നടക്കുന്നതെന്ന രൂക്ഷപ്രതികരണമുണ്ടായത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ക്രൈസ്തവസ്ഥാപനങ്ങൾക്കു നേരേ അതിക്രമമുണ്ടായി. മെത്രാൻമാർക്കെതിരേപോലും കേസെടുത്തു.

കേരളത്തിൽ യുഡിഎഫും എൽഡിഎഫും പലസ്തീന് ഐക്യദാർഡ്യമർപ്പിക്കാൻ മത്സരിക്കുമ്പോഴാണ് ഹമാസിന്‍റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്. ഹമാസിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനൊപ്പം യുഡിഎഫും എൽഡിഎഫും തീവ്രവാദികൾക്കൊപ്പമാണെന്ന് കൂടി പറഞ്ഞാണ് പ്രചാരണം.

ഹമാസിനെ തള്ളിപ്പറഞ്ഞ തരൂരിനെതിരായ കോൺഗ്രസ് വിമർശനം അടക്കം റാലിയില്‍ എടുത്തുപറയാനാണ് നീക്കം. പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലിയും സംഗമവും. കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന പരിപാടികളിലേക്ക് കൃസ്ത്യൻ സഭാ പ്രതിനിധികളെ കൂടി എത്തിക്കാനാണ് ശ്രമം.

ബിജെപിയോട് വല്ലാതെ അടുത്തിരുന്ന സഭാ നേതൃത്വം മണിപ്പൂർ കലാപത്തോടെ അകൽച്ചയിലായിരുന്നു. ഇപ്പോള്‍ ഇസ്രായേൽ- പാലസ്തീൻ സംഘർഷം പിടിവള്ളിയാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ക്രിസ്മസ്കാലത്ത് ക്രൈസ്തവ ഭവനങ്ങളില്‍ എത്തിയ ബിജെപി നേതാക്കൾ തീവ്രവാദവിരുദ്ധ റാലിക്ക് പിന്നാലെ ഇത്തവണയും കൃസ്ത്യൻ വിശ്വാസികളുടെ വീടുകളിലെത്തുമെനാണ് സംസാരം. ഡിസംബറിൽ മോദിയും കേരളത്തിലേക്ക് വരുന്നുണ്ട്.

 അതേസമയം കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നവകേരള സദസ്സ് നടക്കുന്നതിനാൽ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിച്ചു. എന്നാൽ റാലിയിൽ മാറ്റമില്ല.

നവംബർ 23ന് കോഴിക്കോട് വെച്ചാണ് കോൺഗ്രസ് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോൺ​ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.

ഐക്യദാർഢ്യ റാലികളെല്ലാം രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ളതാണെന്നതാണ് പൊതുവെ വിലയിരുത്തൽ. ക്രൈസ്തവരെയും മുസ്ലീംങ്ങളെയും കൂടെ കൂട്ടാനുള്ള മത്സരമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് രസകരമായ വീക്ഷണം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments