പാലക്കാട്: ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ. കേരളത്തിൽ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്ക്കേണ്ടി വന്നത്.
Big fine for Robin in Tamil Nadu
അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിത്തിനു ചാവടി ചെക്ക് പോസ്റ്റിലാണ് റോബിൻ മോട്ടോഴ്സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്.ഒരാഴ്ചത്തെ ടാക്‌സ് കൂടെയാണ് ഈ തുകയിൽ പിഴയ്ക്കൊപ്പം ഈടാക്കിയത്. ഈ തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ സാധിക്കും.
ടാക്‌സ് ഇനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്.
ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് പത്തനംതിട്ടയിൽ നിന്ന് ബസ് പുറപ്പെട്ടത് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ആദ്യം പിഴ ചുമത്തിയത് പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ്. പിന്നീട് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി എംവിഡി പിഴയും ചുമത്തുകയും ചെയ്തു. കേരളത്തിൽ നിന്ന് 37500 രൂപ പിഴ വന്നുവെന്ന് റോബിൻ ബസുടമ പറഞ്ഞു. നാലിടത്ത് നിർത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മുമ്പ് രണ്ട് തവണ നിയമലംഘനം ചൂണ്ടിക്കാട്ടി ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അതേസമയം, ഇന്നും സർവീസ് നടത്തുമെന്ന് ബസ് ഉടമ അറിയിച്ചിട്ടുണ്ട്. എന്നാൽ സമാന്തര സർവീസുമായി റോബിൻ ബസിനെ മറികടക്കാൻ കെഎസ്ആർടിസി ലോ ഫ്ലോർ ബസും രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമെന്നാണ് പ്രഖ്യാപനം.