തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ എടിഎം കൊള്ളയില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശം.atm robbery follow up
മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ചയില്‍ എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശമാണ് പൊലീസിനെ വിവരം അറിയിച്ചത്.
എടിഎം കവർച്ചയുടെ മുഖ്യസൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രമാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ ഇന്നലെതന്നെ ഏഴുപേർ തമിഴ്നാട്ടില്‍ പിടിയിലായിരുന്നു. ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്ക് ഉടമ സുമാനുദ്ദീൻ ആണ് കൊല്ലപ്പെട്ടതെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കുന്നു.
ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവർ ചേർന്നാണ് കേരളത്തില്‍ എടിഎം കവർച്ച നടത്തിയത്. ഇതില്‍ സുമാനുദ്ദീൻ കൊല്ലപ്പെട്ടു. മുഹമ്മദ് ഇക്രമാണ് സംഘത്തലവൻ. അസീർ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഘത്തിലെ ഒരാളായ മുബാറകിന് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസ് പറയുന്നു.
അതേസമയം പ്രതികളില്‍ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗമാണ്. സബീർ കാന്തും, സൗകിനുമാണ് വിമാന മാർഗ്ഗം കേരളത്തിലെത്തിയത്. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. ഏത് എ.ടി.എം കവർച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്.
കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരില്‍ നടന്നത്. 20 കിലോമീറ്റർ പരിധിയില്‍ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു.
ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് പുലര്‍ച്ച 2.10നാണ് ആദ്യ കവര്‍ച്ച നടന്നത്. എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് പുലര്‍ച്ച 2.35ന് തൃശൂര്‍ റൂറല്‍ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് റൂറല്‍ പൊലീസ് സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ 3.08ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് പരിധിയിലെ ഷൊര്‍ണൂര്‍ റോഡ് എടിഎമ്മില്‍ രണ്ടാമത്തെ കവര്‍ച്ച അരങ്ങേറി. ഈ വിവരം 3.58ന് എസ്ബിഐയില്‍നിന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസിന് കിട്ടി. 3.25നാണ് വിയ്യൂര്‍ പൊലീസ് പരിധിയിലെ കോലഴിയില്‍ മൂന്നാമത്തെ കവര്‍ച്ച നടന്നത്. ഈ വിവരം 4.20ഓടെ എസ്.ബി.ഐ കണ്‍ട്രോള്‍ റൂം പൊലീസിനെ അറിയിച്ചു.
കവര്‍ച്ചസംഘം തമിഴ്നാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്, കോയമ്ബത്തൂര്‍, കൃഷ്ണഗിരി, നാമക്കല്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്ന കവര്‍ച്ചാ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഘത്തിന്റെ രീതിയാണെന്ന് മനസ്സിലാക്കിയിരുന്ന തൃശൂര്‍ പൊലീസ് കാറുകളും കണ്ടെയ്നര്‍ ലോറികളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.
സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്പ്പെടുത്തുന്നത്.