കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ ഏക പ്രതിയാണ് ബീഹാര്‍ സ്വദേശി അസ്ഫാക് ആലം.
എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പ്രസ്താവിക്കുക
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചാണ് പ്രതിയായ അസഫാഖ് ആലം കൊലപ്പെടുത്തിയത്. പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്ബോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതി അസഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്ബതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
.