തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് ഹാജരായി. തിരുവനന്തപുരം പൊലീസ് കമ്മീഷണർ ഓഫീസിലാണ് നടൻ ആദ്യം എത്തിയത്.തുടർന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വരാൻ അന്വേഷണ സംഘം ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.Actor Siddique appeared for questioning in the rape case.
മകനൊപ്പമാണ് സിദ്ദിഖ് എത്തിയത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയില്‍ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് നടന്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്ലസ്ടുക്കാലത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തിയേറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവില്‍ പോയ സിദ്ദിഖ്, സുപ്രീംകോടതി അറസ്റ്റ് താത്ക്കാലികമായി തടഞ്ഞതോടെയാണ് പുറത്തിറങ്ങിയത്.
സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത് ശേഷം വിട്ടയക്കും. സിദ്ധിക് മുന്നിലെത്തിയാൽ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം പൊലീസിന് ഉണ്ടായിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായ ആളെ ചോദ്യം ചെയ്യാതെ വിട്ടയച്ചാൽ കോടതിയിൽ നിയമപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് വിളിപ്പിച്ചത്.