തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. മസ്‌തിഷ്‌ക മരണം സംഭവിച്ച സെൽവൻ ശേഖറിലൂടെ ആറ് പേർക്ക് പുതുജീവൻ. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരന്‍ ഹരിനാരായണന് വേണ്ടിയാണ് ഹൃദയം എത്തിച്ചത്.
A helicopter reached Kochi with the heart of a brain-dead young man
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിലാണ് അവയവങ്ങള്‍ കൊച്ചിയിലെത്തിച്ചത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്ജ് അറിയിച്ചിരുന്നു.ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്.
ഹൃദയത്തിന് പുറമെ, ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് നല്‍കും.തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തിച്ച അവയവങ്ങള്‍ റോഡ് മാര്‍ഗം അതാത് ആശുപത്രികളിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങളെല്ലാം ലിസി ആശുപത്രിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
കന്യാകുമാരി വിളവിന്‍കോട് സ്വദേശിയായ സ്റ്റാഫ് നഴ്സ സെല്‍വിന്‍റെ അവയവങ്ങളാണ് ഇനി മറ്റു മനുഷ്യ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കുക. സെല്‍വിന്‍റെ ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.